മടക്കയാത്ര ...
നഗരത്തിലെ നിലയ്ക്കാത്ത നിലവിളികളിൽ നിന്നും
ആറ്റുമണല്പരപ്പിൽ ആകാശം നോക്കുന്ന
സ്വപ്നാടകനിലേക്ക്
ഞാനൊന്നു തിരിച്ചു പറന്നോട്ടെ .....
കാട്ടുതുളസികൾ കനിവോടെ കാൽതഴുകുന്ന
നാട്ടിടവഴിയൊന്നിൽ
റാന്തൽ വെളിച്ചത്തിൽ ഇപ്പോഴും
ഓര്‍മ്മകൾ കാത്തിരിപ്പുണ്ട് ...
പൊട്ടിച്ചിരിച്ചും പൊട്ടിത്തെറിച്ചും, സ്വയം
ഇരുള്കാട്ടിലേക്ക് കെട്ടറുത്തുവിട്ട
ചപല കൌമാരത്തിൻ ചെറുവിളയാട്ടങ്ങളിൽ
ഒരുവട്ടം കൂടി ഒന്നു നീന്തി തുടിക്കണം.
പുത്രവിയോഗത്തിൻ ചക്രവ്യൂഹത്തില്‍പ്പെട്ടു
രക്തബന്ധം പിടയും ദുഃഖമാപിനിയിൽ…
ഇരുളിൽ എപ്പോഴും ബലിക്കാക്കകൾ കൊത്തി -
ചികയുമോര്മ്മ തൻ അസ്വസ്ഥ തടങ്ങളിൽ…
ഓര്‍ക്കാൻ കൊതിക്കാത്ത വേര്‍പാടുകളുടെ
ചോരതോരാത്ത മുറിപ്പാടുകളിൽ…
കുപ്പിവളപ്പൊട്ടുപോൽ കുത്തിക്കയറുന്ന
പ്രണയപരിഭവങ്ങളുടെ പ്രളയത്തിരകളിൽ…
പ്രണയമാണേറ്റവും പിഴയുള്ള പിഴവെന്നു
പലകുറി പഠിപ്പിച്ച കാമ്പസ് പടവുകളിൽ…
കുപിതയൌവ്വനം കൊമ്പുകോര്‍ക്കുന്ന
നാട്ടിടവഴിയിലെ കയ്യാലപുറങ്ങളിൽ…
തലയിൽ വിപ്ലവക്കനലു പാകിയ
വെടിയുപ്പുമണമുള്ള ചെഗുവേര വരികളിൽ…
രാത്രിമഴയിൽ കുതിര്‍ന്നു പുഴനീന്തി എത്തിയ
വാറ്റുപുരയുടെ കാന്തകയങ്ങളിൽ…
പാതിരാപ്പടത്തിന്റെ കുളിരിലും വിയര്‍ക്കുന്ന
നാട്ടുകൊട്ടകയുടെ പനമ്പുമറയ്ക്കുള്ളിൽ…
കവിതയും കള്ളും കരളുകൊത്തിത്തിന്ന
പഴയ തോഴന്റെ സ്മൃതികുടീരത്തിൽ…
മഞ്ഞുകൊണ്ടും തീവെയിലുകാഞ്ഞും സ്വയം
എന്നെ ഞാൻ വാര്‍ത്ത ഗര്‍ഭഗേഹത്തിൽ
നഗരനാട്യത്തിൻ ജാടയാടകൾ
അഴിച്ചുവച്ചൊന്നു തിരിച്ചു പോകട്ടെ.
*
* *
--ഗിരീഷ്കുമാർ ശ്രീലകം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ