തിമിരംതിന്ന
തൃക്കണ്ണുകൾ
തിരുനെല്ലിയിലെ തീക്കാറ്റിൽ ചിറകുകരിഞ്ഞൊരു പേക്കോലം
ചുരമുടിയിൽ കാഞ്ഞിരനിഴലിൽ കീറപ്പായിലൊളിക്കെ,
അടിവയറിൻ ആഴക്കടലിൽ ആര്ത്തിത്തിര വില്ലുകുലച്ചൊരു
നരഭോജി നാഗരികന്റെ നാവിൽ രസനീരുതിളച്ചു.
വേടന്റെ വാരിക്കുഴിയിൽ വീണുതകര്ന്നു
പിടഞ്ഞൊരു പെണ്ണിൻ
വേദനയിൽ വേദനയായ് വിഷവിത്തുകൾ വീണുമുളച്ചു.
അവള്പെറ്റൊരു കുഞ്ഞിനു കുലമേത്
അവളുടെ കണ്ണീര് കഥയുടെ കടവേത്
അവൾ മോന്തിയ കണ്ണീരുപ്പിനു വിലയെന്ത് ?
അവളറിയാ നാട്ടുനടപ്പും അവളെയളന്നൊരു നീതിത്രാസ്സും
കനിവില്ലാതിരയുടെ നേരെ കല്ലുതൊടുപ്പതു കാണുമ്പോൾ
തിമിരംതിന്ന തൃക്കണ്ണുകളിൽ ഒരു കരടെങ്കിലുമാവാതെ
എൻ കുരയും കൂരിരുള്ച്ചുഴിയിൽ നിലതെറ്റിയകലുന്നോ?
***
--ഗിരീഷ്കുമാർ ശ്രീലകം