2013, നവംബർ 20, ബുധനാഴ്‌ച
2013, നവംബർ 13, ബുധനാഴ്‌ച
2013, നവംബർ 6, ബുധനാഴ്‌ച
നാഗമുത്തി
നമ്മുടെ
ഗ്രാമ്യസംസ്കൃതിയുടെ ഏറ്റവും വർണ്ണാഭമായ
ഏടുകളിൽ ഒന്നാണ് കാവുകൾ.
ആചാരങ്ങൾക്കും
വിശ്വാസങ്ങൾക്കും അപ്പുറത്ത്
പ്ര കൃതിയും
മനുഷ്യനും തമ്മിലുള്ള
അഭേദ്യമായ
പാരസ്പര്യത്തിന്റെ നേർകാഴ്ചകളായിരുന്നു
കാവുകളും കാവുകാക്കുന്ന നഗത്താന്മാരും
നാഗദൈവപ്രീതിക്ക്
വേണ്ടിയുള്ള കളമെഴുത്തും പാട്ടും ഒക്കെ. അടിമുടി കച്ചവടവൽക്കരിക്കപ്പെട്ട
വർത്തമാനകാല
ചുറ്റുപാടുകളിൽ ഇത്തരം കാഴ്ചകകളൊക്കെ
ഏതാണ്ട് മറഞ്ഞുകഴിഞ്ഞു.
എങ്കിലും
എന്റെ ബാല്യകൌമാരങ്ങൾ അടുത്തുനിന്നു കാണേണ്ടിവന്ന
ഒരു
തറവാടിന്റെ തകർച്ചയുടെ
ഓർമ്മച്ചിത്രങ്ങളാണ്
ഈ കവിത.
നാഗമുത്തി
ആടുപാമ്പേ.... ആടുപാമ്പേ....
ആടുപാമ്പേ എന്നു ചങ്കുപൊട്ടിപ്പാടി
പാലൂട്ടാൻ
ആർക്കുണ്ട്
മോഹം
പാല്‍കൊടുക്കും
കയ്യിൽ പല്ലമര്‍ത്തി
പാപി പ്രാണനൂറ്റില്ലെന്നാർക്കു തിട്ടം?
ആദ്യപാപത്തിന്‍റെ
ശാപഭാരം പേറി
ആയിരം
ജന്മം ഇഴഞ്ഞു തീര്‍ത്തെങ്കി ലും
മാറ്റിയില്ലാ നീ നിന്‍റെ
മനസ്സിലെ
സാത്താന്‍റെ കാമനകള്‍ കായ്ക്കുന്ന തോട്ടം.
നിന്‍റെ ഉദരത്തിൻ
നിഗൂഡഗന്ധം ശ്വസി -
ച്ചെത്ര
പാലകള്‍ പൂത്തുലഞ്ഞീല ?
നിന്‍റെ
ഹൃദയത്തിൻ ശൃംഗാര താളത്തി -
ലെത്രകാവുകള്‍ മുടിയുലച്ചീല?
എങ്കിലും
ചോരകട്ടച്ച കണ്ണിന്‍റെ ഓടയിൽ
കാട്ടുതീയായ് പക പടര്‍ന്നു
കയറുമ്പോൾ
നീ
മറക്കുന്നു നിന്നെത്തന്നെയും
നിന്നെ
ഊട്ടിയോരീ മര്‍ത്യമോഹവും.
നാലുകെട്ടിൻ
മണ്‍മതിലുകളിടിഞ്ഞ്
മച്ചിൻപുറത്താകെ
ശാപപ്പുറ്റുകള്‍ മുളച്ച്
തറകളില്‍
പാതാള പുഴകളിഴഞ്ഞ്
തറവാടു
തെണ്ടിത്തിരിഞ്ഞു
പോയപ്പൊഴും
മുത്തശ്ശനച്ചനെ
ആട്ടിപുറത്താക്കി
മുത്തശ്ശി
ഭ്രാന്തു പിടിച്ചു പുലമ്പി
പെറ്റമ്മയുള്ളില്‍
കാമം പുകഞ്ഞ്
മറ്റൊരു
പുരുഷന്‍റെ കൂട്ടിൽ കുടിയേറി
ഏട്ടന്‍റെ
കയ്യിൽ മുത്തശ്ശനൊരു നേര്‍ത്ത
തേങ്ങലായ്
കുതറി കുഴഞ്ഞുവീണപ്പൊഴും
മാവു
മറിഞ്ഞെന്‍റെ പൊന്നുപെങ്ങള്‍
ആ വിറകിനൊപ്പം
കരിഞ്ഞമർന്നപ്പൊഴും
പടിയിറങ്ങുന്ന
പകലിന്നു പിറകേ
കൊളുത്തി
നിന്‍കാവിലെ കല്‍വിളക്കിൽ തിരി
പടമൊഴിഞ്ഞുപോം
ഋതുക്കള്‍ നോക്കി
നാഗക്കളംവരച്ചു നൂറും പാലുമൂട്ടി.
പാലപൂത്തു
ശൃംഗാര രസമൊഴുകുമ്പോൾ
മാളങ്ങള്‍
മറന്നിണചേർന്നു നിങ്ങൾ
പെറ്റുപെരുകിക്കാവുനിറഞ്ഞിഴഞ്ഞു
പട്ടിണിയെൻ ശിഷ്ട നാലുകെട്ടിലും...
ഭ്രാന്തിയാം
മുത്തശ്ശി പഴിചൊല്ലി പ്രാകി
കാവിൽ
കനലൊരുക്കി തീയിലുറഞ്ഞു
തുള്ളി
പച്ച
മാംസമുരുകുന്ന മണമുയര്‍ന്നു
പാലയിലയിൽ
പാണ്ടുപോൽ തീപടര്‍ന്നു
കാവു
കാക്കുന്ന കല്മതിൽ പൊത്തിൽ
കത്തിയെരിയുന്ന കണ്ണിൽ
ഗ്രഹണദാഹം തിളച്ചു
പിടഞ്ഞുവീണ
മുത്തശ്ശി ഒരു നീല
ഫണമായ്
കോച്ചിവലിഞ്ഞു ചീറ്റി
അരുത് പാമ്പേ..നീയിത്ര
പാപിയെ –
ന്നറിഞ്ഞീല നിന്നെ
പാലൂട്ടിയ നേരം
മുത്തശ്ശി
കാട്ടിയതെത്രയും ഭ്രാന്തെങ്കിലും
എത്രനാളൂട്ടി ആ കൈ നിൻ
വംശപരമ്പര
എത്ര
നാഗക്കളം വരച്ചു
എത്ര
പൂക്കുലയുറഞ്ഞുതുള്ളി
എത്ര
സന്ധ്യകളിൽ ചാമരമുടിയുലച്ചു
നിൻ നാഗക്കളംമാച്ചു കുഴഞ്ഞു വീണു.
* * *
2013, നവംബർ 4, തിങ്കളാഴ്‌ച
മടക്കയാത്ര
മടക്കയാത്ര ...
നഗരത്തിലെ നിലയ്ക്കാത്ത നിലവിളികളിൽ നിന്നും
ആറ്റുമണല്പരപ്പിൽ ആകാശം നോക്കുന്ന
സ്വപ്നാടകനിലേക്ക്
ഞാനൊന്നു തിരിച്ചു പറന്നോട്ടെ .....
കാട്ടുതുളസികൾ കനിവോടെ കാൽതഴുകുന്ന
നാട്ടിടവഴിയൊന്നിൽ
റാന്തൽ വെളിച്ചത്തിൽ ഇപ്പോഴും
ഓര്‍മ്മകൾ കാത്തിരിപ്പുണ്ട് ...
പൊട്ടിച്ചിരിച്ചും പൊട്ടിത്തെറിച്ചും, സ്വയം
ഇരുള്‍കാട്ടിലേക്ക് കെട്ടറുത്തുവിട്ട
ചപല കൌമാരത്തിൻ ചെറുവിളയാട്ടങ്ങളിൽ
ഒരുവട്ടം കൂടി ഒന്നു നീന്തി തുടിക്കണം.
പുത്രവിയോഗത്തിൻ ചക്രവ്യൂഹത്തില്‍പ്പെട്ടു
രക്തബന്ധം പിടയും ദുഃഖമാപിനിയിൽ…
ഇരുളിൽ എപ്പോഴും ബലിക്കാക്കകൾ കൊത്തി -
ചികയുമോര്‍മ്മ തൻ അസ്വസ്ഥ തടങ്ങളിൽ…
ഓര്‍ക്കാൻ കൊതിക്കാത്ത വേര്‍പാടുകളുടെ
ചോരതോരാത്ത മുറിപ്പാടുകളിൽ…
കുപ്പിവളപ്പൊട്ടുപോൽ കുത്തിക്കയറുന്ന
പ്രണയപരിഭവങ്ങളുടെ പ്രളയത്തിരകളിൽ…
പ്രണയമാണേറ്റവും പിഴയുള്ള പിഴവെന്നു
പലകുറി പഠിപ്പിച്ച കാമ്പസ് പടവുകളിൽ…
കുപിതയൌവ്വനം കൊമ്പുകോര്‍ക്കുന്ന
നാട്ടിടവഴിയിലെ കയ്യാലപുറങ്ങളിൽ…
തലയിൽ വിപ്ലവക്കനലു പാകിയ
വെടിയുപ്പുമണമുള്ള ചെഗുവേര വരികളിൽ…
രാത്രിമഴയിൽ കുതിര്‍ന്നു പുഴനീന്തി എത്തിയ
വാറ്റുപുരയുടെ കാന്തകയങ്ങളിൽ…
പാതിരാപ്പടത്തിന്റെ കുളിരിലും വിയര്‍ക്കുന്ന
നാട്ടുകൊട്ടകയുടെ പനമ്പുമറയ്ക്കുള്ളിൽ…
കവിതയും കള്ളും കരളുകൊത്തിത്തിന്ന
പഴയ തോഴന്റെ സ്മൃതികുടീരത്തിൽ…
മഞ്ഞുകൊണ്ടും തീവെയിലുകാഞ്ഞും സ്വയം
എന്നെ ഞാൻ വാര്‍ത്ത ഗര്‍ഭഗേഹത്തിൽ
നഗരനാട്യത്തിൻ ജാടയാടകൾ
അഴിച്ചുവച്ചൊന്നു തിരിച്ചു പോകട്ടെ.
*
* *
--ഗിരീഷ്കുമാർ ശ്രീലകം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)